2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് മെറ്റ (പഴയ ഫെയ്‌സ്ബുക്ക്). യാഹൂ ഫിനാന്‍സ് സര്‍വേ മങ്കി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 5 വരെ നടത്തിയ സര്‍വേയില്‍ 1,541 പേരാണ് വോട്ട് രേഖപ്പെടുത്തി പ്രതികരണങ്ങള്‍ അറിയിച്ചത്. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാന്‍സ് വര്‍ഷം തോറും നടത്തുന്ന സര്‍വേയിലാണ് മെറ്റയെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തിരഞ്ഞെടുത്തത്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ അലിബാബയാണ് രണ്ടാമത്. അലിബാബയേക്കാള്‍ 50 ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടിയാണ് മോശം കമ്പനികളുടെ പട്ടികയില്‍ മെറ്റ മുന്നിലെത്തിയത്.

മറുവശത്ത് ഏറ്റവും മികച്ച കമ്പനിയായി മൈക്രോസോഫ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം എന്ന എന്ന നാഴികക്കല്ലില്‍ എത്തിയതും ഓഹരി വിലയില്‍ 53% കുതിച്ചുചാട്ടം ഉണ്ടാക്കിയതും കണക്കിലെടുത്താണ് മികച്ച കമ്പനി എന്ന പദവിയിലേക്ക് മൈക്രോസോഫ്റ്റ് എത്തിപ്പെട്ടത്.

പലവിധ കാരണങ്ങള്‍ക്കൊണ്ടാണ് മെറ്റായെ ആളുകള്‍ മോശം കമ്പനിയായി തിരഞ്ഞെടുത്തത്. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട കമ്പനിയ്ക്കുള്ള ധാരണ, പ്ലാറ്റ്‌ഫോമിലെ വലതുപക്ഷ യാഥാസ്ഥിതിക ശബ്ദങ്ങള്‍ എന്നിവയും കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളില്‍ ഇഷ്ടമുള്ള എന്തും പറയാന്‍ കഴിയണമെന്നും ‘അഭിപ്രായ സ്വാതന്ത്ര്യ പോലീസിങ്’ ശരിയല്ലെന്നും ആളുകള്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ മൂന്ന് പേര്‍ മാത്രമാണ് ഫെയ്‌സ്ബുക്കിന് അതിന്റെ തെറ്റുകള്‍ സ്വയം തിരുത്താന്‍ കഴിയുമെന്ന് അവകാശപെടുന്നത്.